ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ആകാനുള്ള അവസരം നിഷേധിച്ചെന്ന് ബുംറ; ക്യാപ്റ്റന്‍സിയുടെ അധിക ഉത്തരവാദിത്തം ആഗ്രഹിക്കുന്നില്ലെന്നും താരം

ഇംഗ്ലണ്ടിനെതിരായ, വരാനിരിക്കുന്ന പരമ്പരയിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകാനുള്ള അവസരം താൻ നിരസിച്ചതായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. 2025 ജൂൺ 20 ന് ഇംഗ്ലണ്ടിലെ ലീഡ്സിൽ ആണ് അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര അരങ്ങേറുന്നത്.
ക്യാപ്റ്റൻസിയുടെ അധിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ബുംറ വിശദീകരിക്കുന്നത്. ബൗളിംഗിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതായും പുറത്തെ പരിക്കിന് ശേഷം ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ ജോലിഭാരം നിയന്ത്രിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണെന്നും താരം പറയുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ദീർഘനേരം പന്ത് എറിയേണ്ടിവരും. “ഐപിഎൽ സമയത്ത് രോഹിതും വിരാടും വിരമിക്കുന്നതിന് മുമ്പ്, അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ എൻ്റെ ജോലിഭാരത്തെക്കുറിച്ച് ഞാൻ ബിസിസിഐയോട് സംസാരിച്ചിരുന്നു.
പരിക്ക് കൈകാര്യം ചെയ്ത സർജനോടും സംസാരിച്ചു.പരമ്പരയിൽ എല്ലാ മത്സരങ്ങളും കളിക്കാൻ കഴിയുമോ എന്നത് അറിയില്ല. അതിനാൽ നേതൃത്വപരമായ റോളിൽ തന്നെ നിയമിക്കരുതെന്ന് ഞാൻ ബിസിസിഐയെ വിളിച്ച് പറഞ്ഞു.” – സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ബുംറ പറഞ്ഞു.
രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ സീനിയർ താരങ്ങൾ ടെസ്റ്റ് ടീമിൽ ഉൾപ്പെടാത്തതിനാൽ ആരാണ് ടീമിനെ നയിക്കേണ്ടത് എന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചയിൽ നിന്നാണ് പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെയും അസിസ്റ്റൻറ് ക്യാപ്റ്റനായി ഋഷഭ് പന്തിനെയും സെലക്ടർമാർ തിരഞ്ഞെടുത്തത്.





