
കോഴിക്കോട് : മാധ്യമം പത്രത്തിലെ ജീവനക്കാരുടെ സമരം തുടങ്ങി. പണിമുടക്കും പത്രം മുടക്കും എന്ന മുദ്രാവാഖ്യവുമായി ജീവനക്കാരുടെ സമരം തുടരുകയാണ്. മാധ്യമം പത്രത്തിലെ 24 പ്രൂഫ് റീഡർമാരെ പിരിച്ചുവിടാനുള്ള മാനേജ്മെന്റ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം.
ജൂലൈ ഒന്ന് മുതൽ ജോലിയില്ല എന്ന് അറിയിക്കുന്ന നോട്ടീസ് ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്തു തുടങ്ങി. സീനിയർ ആയ നാലുപേരെ നിലനിർത്തിയാണ് 24 പേരെ പിരിച്ച് വിടുന്നത്. ജീവനക്കാരെ വൻതോതിൽ കുറക്കുന്നതിൻ്റെ തുടക്കമാണ് ടെസ്റ്റ് ഡോസ് എന്ന നിലയിൽ പ്രൂഫ് വിഭാഗത്തിൽ നിന്നുള്ള ഈ പിരിച്ചുവിടൽ.
രണ്ട് വർഷമായി ശമ്പളം മുടക്കി മാധ്യമം മാനേജ്മെൻ്റ് ജീവനക്കാരെ ദ്രോഹിച്ച് വരുകയാണെന്ന് ജീവനക്കാർ പറഞ്ഞു. ക്ലാസ് താഴ്ത്തി ശമ്പളം കുറക്കുകയും ചെയ്തു.
അതിനെതിരെ ലേബർ കോടതിയെ സമീപിച്ചതിൻ്റെ പ്രതികാരമായി ശമ്പളം സ്ലാബുകളായി ഘട്ടം ഘട്ടമായാണ് നൽകുന്നതെന്നും ഇവർ പറയുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിച്ച സമരം ഇപ്പൊഴും തുടരുകയാണ്. മാനേജ്മെൻ്റ് ഇടപെട്ട് സമരം പരിഹരിച്ചില്ലെങ്കിൽ നാളെ പത്രം മുടങ്ങുമെന്നത് ഉറപ്പാണ്.





