ജില്ലാകോടതിക്ക് മുന്നിൽ തുറന്നിട്ട അഴുക്കുചാൽ അടച്ചില്ല; ദുർഗന്ധവും കൊതുകുശല്യവും കാരണം പൊറുതിമുട്ടി ജനങ്ങൾ

കോഴിക്കോട് : ജില്ലാകോടതിക്കുമുന്നിലെ റോഡിലെ അഴുക്കുചാൽ ശുചീകരണത്തിനായി തുറന്നിട്ടിട്ട് രണ്ടാഴ്ച പിന്നിടുന്നു. പണി പൂർത്തിയാക്കാതെകിടക്കുന്ന ഓടയിൽ മഴവെള്ളംകൂടി നിറഞ്ഞതോടെ രൂക്ഷമായ ദുർഗന്ധവും കൊതുകുശല്യവും കാരണം വ്യാപാരികളും കാൽനടക്കാരും പൊറുതിമുട്ടിയിരിക്കുകയാണ്.
നടപ്പാതയായി ഉപയോഗിച്ചിരുന്ന ഓടയ്ക്കുമുകളിലെ സ്ലാബുകൾ മാറ്റിയാണ് ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ, ഇതിനിടയിൽ മഴയെത്തിയതോടെ ഓട പൂർണമായും വെള്ളംകെട്ടിക്കിടക്കുന്ന അവസ്ഥയിലായി. രണ്ടാഴ്ചയായിട്ടും ഇത് പൂർവസ്ഥിതിയിലാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.ഓടയിൽനിന്നുള്ള രൂക്ഷ ദുർഗന്ധംകാരണം കടകളിൽ ഇരിക്കാൻകഴിയാത്ത അവസ്ഥയാണെന്ന് കച്ചവടക്കാർ പറഞ്ഞു. നടപ്പാതയിലെ സ്ലാബുകൾ നീക്കംചെയ്തതിനാൽ കടകളിലേക്ക് ഉപഭോക്താക്കൾക്ക് വരാൻ കൃത്യമായ വഴിപോലുമില്ല. ഇത് കച്ചവടത്തെയും സാരമായി ബാധിച്ചു. മലിനജലം കെട്ടിക്കിടക്കുന്നതുമൂലം പ്രദേശത്ത് കൊതുകുപെരുകുന്നത് വലിയ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. മഴക്കാലമായതിനാൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ്നാട്ടുകാർ.
കാൽനടക്കാർക്ക് നടന്നുപോകാനുള്ള സൗകര്യവും നഷ്ടപ്പെട്ടിരിക്കുകയാണ്. സുരക്ഷാമുന്നറിയിപ്പോ വേലിയോ ഇല്ലാത്തതിനാൽ യാത്രക്കാരുടെ ജീവനും ഭീഷണിയിലാണ്.പൈപ്പുപൊട്ടി കുടിവെള്ളം ഓടയിലൂടെ പാഴാവുന്ന അവസ്ഥയുമുണ്ട്.അധികാരികൾ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും അഴുക്കുചാൽ വൃത്തിയാക്കി സ്ലാബുകൾ പുനഃസ്ഥാപിച്ച് യാത്രാക്ലേശവും ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കണമെന്നുമാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.





