
താമരശ്ശേരി : ചുടലമുക്ക് അരേറ്റുംചാലിൽ വീട്ടിൽ താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 145 ഗ്രാം എം.ഡി.എം.എ. പിടികൂടി. ഇതിന് ഏതാണ്ട് 10 ലക്ഷം രൂപ വിലമതിക്കും.
താമസക്കാരനായ ഫത്തഹുള്ള(30)യെ പ്രതിയാക്കി പോലീസ് കേസെടുത്തു. രഹസ്യവിവരത്തെത്തുടർന്നാണ് ബുധനാഴ്ച രാത്രി പോലീസ് പരിശോധനയ്ക്കെത്തിയത്. പോലീസ് എത്തി വീട്ടിലെ മുറി പരിശോധിക്കുന്നതിനിടയിൽ ഫത്തഹുള്ള പോലീസിനെ തള്ളിമാറ്റി മതിൽചാടി രക്ഷപ്പെടുകയായിരുന്നു. ഇലക്‌ട്രോണിക് ത്രാസ്, മയക്കുമരുന്ന് വിൽക്കാനുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവയും മുറിയിൽനിന്ന് പോലീസ് കണ്ടെടുത്തു. മയക്കുമരുന്ന് മൊത്തവിതരണ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് ലോറികളിൽ ഡ്രൈവറായി പോകാറുള്ള പ്രതിക്കായി പോലീസ് അന്വേഷണം തുടരുന്നു. താമരശ്ശേരി എസ്.ഐ.മാരായ റോയിച്ചൻ, പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. വനിതാ സി.പി.ഒ. സുനിത, ഡ്രൈവർ രാകേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.





