വയനാട്, മലപ്പുറം സ്വദേശിനികളുടെ പരാതി; ചികിത്സാപ്പിഴവിൽ ഡോക്ടർ വരുൺ നമ്പ്യാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ഡെന്‍റൽ കമ്മീഷൻ

കൊച്ചി: കൊച്ചിയിലെ നമ്പ്യാർസ് ക്ലിനിക്കിലെ ചികിത്സാപ്പിഴവിൽ ഡോക്ടർ വരുൺ നമ്പ്യാർക്കെതിരെ കൂടുതൽ പരാതികൾ. കൗൺസിലിന് മൂന്ന് പരാതികൾ ലഭിച്ചതിന് പിന്നാലെ ക്ലിനിക്കിലെ ചികിത്സാപ്പിഴവിനെതിരെ സംസ്ഥാന ഡെന്‍റൽ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിയിൽ കമ്മീഷൻ അന്വേഷണം ആരംഭിച്ചതായാണ് വിവരം. സംഭവത്തിൽ, പരാതിക്കാരിൽ നിന്നും ഡോക്ടറിൽ നിന്നും മൊഴിയെടുത്തു.
മലപ്പുറം, വയനാട് സ്വദേശിനികളുടെ പരാതിയെ തുടർന്നാണ് ഡെന്‍റൽ കമ്മീഷന്‍റെ വേഗത്തിലുള്ള നടപടി. പരാതികളിൽ ഇരുഭാഗത്ത് നിന്നും കൗൺസിൽ വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. ക്ലിനിക്കിനെതിരെ ഇന്നലെ പുതിയൊരു പരാതി കൂടി ലഭിച്ചിട്ടുണ്ട്.
ലഭിച്ച പരാതികളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ഡെന്റൽ കൗൺസിൽ പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. ഡോക്ടറെയും പരാതിക്കാരെയും വിളിച്ചുവരുത്തി നടത്തുന്ന ഈ അന്വേഷണം പൂർത്തീകരിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
വയനാട് സ്വദേശിനിയാണ് ക്ലിനിക്കിനെതിരെ ആദ്യം പരാതി നൽകിയത്. ഇവരുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ ഡോക്ടർ പൊലീസിന് മുന്നിൽ ഹാജരാകുകയും മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തിരുന്നു.





