വാംഖഡെയിൽ ഇന്ന് തീപാറും പോരാട്ടം; മുംബൈയും ചെന്നൈയും നേർക്കുനേർ, കണ്ണുകളെല്ലാം സഞ്ജുവിലും ബുംറയിലും

മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും വാംഖഡെ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് സഞ്ജു സാംസണും ജസ്പ്രീത് ബുംറയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ്.
ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച ഇരുവരും ഐപിഎല്ലിൽ തങ്ങളുടെ പഴയ ഫോമിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ്. ചെന്നൈയുടെ ബാറ്റിംഗ് കരുത്തായി സഞ്ജു മാറുമ്പോൾ, മുംബൈയുടെ ബൗളിംഗ് കുന്തമുനയായി ബുംറ നിലകൊള്ളുന്നു.
സീസണിലെ ആദ്യ മത്സരങ്ങളിൽ പതറിയ സഞ്ജു, പിന്നീട് ഒരു സെഞ്ചുറിയും 48 റൺസും നേടി ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ പെട്ടെന്ന് പുറത്തായത് ആരാധകരെ നിരാശരാക്കിയിരുന്നു.മറുഭാഗത്ത്, അസാധാരണമായ വിക്കറ്റ് വരൾച്ച നേരിടുന്ന ജസ്പ്രീത് ബുംറ കഴിഞ്ഞ മത്സരത്തിലാണ് തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ബുംറയ്‌ക്കെതിരെ വലിയ തകർത്തടിക്കലുകൾ നടത്താൻ ഇതുവരെ സഞ്ജുവിന് കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
2014 മുതൽ ബുംറയുടെ 61 പന്തുകൾ നേരിട്ട സഞ്ജുവിന് 64 റൺസ് മാത്രമാണ് നേടാനായത്. ബുംറയ്‌ക്കെതിരെ ഇതുവരെ ഒരു സിക്സർ പോലും പറത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല എന്നതും വിക്കറ്റുകൾക്കിടയിൽ ബുംറ സഞ്ജുവിനെ രണ്ട് തവണ പുറത്താക്കിയിട്ടുണ്ടെന്നതും ഇന്നത്തെ പോരാട്ടത്തിന്റെ പിരിമുറുക്കം വർധിപ്പിക്കുന്നു.യുവതാരം വൈഭവ് സൂര്യവംശി ബുംറയെ സിക്സറുകൾ കൊണ്ട് നേരിട്ട പശ്ചാത്തലത്തിൽ, ഇന്ന് വാംഖഡെയിൽ സഞ്ജു ബുംറയുടെ പന്തുകളെ എങ്ങനെ നേരിടുമെന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.





