
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു വന്നു . നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു.
പ്രധാനമന്ത്രി പദം വരെയെത്തിയ നരേന്ദ്രമോദിയുടെ വളര്‍ച്ചക്ക് എന്നും ഊര്‍ജ്ജമായിരുന്നു അമ്മ ഹീരാബെന്‍. വട് നഗറിലെ ചെറിയ വീട്ടില്‍ നിന്ന് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതി വരെയെത്തിയ യാത്രയില്‍ അമ്മയേയും മോദി ചേര്‍ത്ത് പിടിച്ചിരുന്നു. അമ്മയുടെ നൂറാം പിറന്നാൾ ദിവസം അവർ അതിജീവിച്ച പ്രയാസങ്ങളെകുറിച്ച് പ്രധാനമന്ത്രി തൻറെ ബ്ലോഗിൽകുറിച്ചിരുന്നു . അസാധാരണ വ്യക്തിത്വത്തിനുടമയായ തൻറെ അമ്മ വളരെ ലളിതമായി ജീവിച്ചു പോന്ന സ്ത്രീയാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനമുൾപ്പടെ കേന്ദ്ര സർക്കാരിൻറെ പല തീരുമാനങ്ങളും വിവാദമായപ്പോൾ ഹീര ബെന്നിൻറെ നിലപാടുകളും ചർച്ചയായിരുന്നു .കൂടാതെ നോട്ട് നിരോധനത്തിന് ഹീര ബെൻ എടിഎം ക്യൂവിൽ നിൽക്കുന്നതിൻറെയും, കൊവിഡ് കാലത്ത് വാക്സിൻ കുത്തിവെക്കുന്നതിൻറെയും ഒക്കെ ചിത്രങ്ങൾ രാഷ്ട്രീയ സന്ദേശങ്ങൾ നൽകി. കഴിഞ്ഞ ഡിസംബര്‍ നാലിന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ നരേന്ദ്ര മോദി അമ്മയെ സന്ദർശിച്ചിരുന്നു.





