‘കൊയിലാണ്ടിയിൽ ആന ഇടഞ്ഞ ഉണ്ടായ സംഭവം ദുഃഖകരം’; ആന കുത്തി അല്ല മൂന്നുപേരുടെ മരണമെന്ന് മന്ത്രി വി എൻ വാസവൻ

കോഴിക്കോട് : കൊയിലാണ്ടിയിൽ ആന ഇടഞ്ഞ ഉണ്ടായ സംഭവം ദുഃഖകരമെന്ന് മന്ത്രി വി എൻ വാസവൻ. സംഭവത്തിൽ അന്വേഷണം നടത്താനുള്ള നിർദ്ദേശം ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ആന കുത്തി അല്ല മൂന്നുപേരുടെ മരണം ഉണ്ടായത്. കെട്ടിടം ഇടിഞ്ഞു വീണാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ ആളുകളെ കോഴിക്കോട് മെഡിക്കൽ കോളേജിലും കൊയിലാണ്ടി ആശുപത്രിയിലുമായി നിലവിൽ ചികിത്സയിൽ കഴിയുകയാണ്. അതിൽ രണ്ട് പേർക്ക് ഗുരുതരമായ പരിക്കുണ്ട്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ ഉണ്ട് എന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് കൃത്യമായ നിർദ്ദേശം ഇവർക്ക് നൽകിയിരുന്നു എന്നാണ് വ്യക്തമാകുന്നത്.
മൂന്നു മീറ്റർ അകലെ ആനയെ നിർത്താൻ പാടുള്ളു എന്നും എട്ടു മീറ്റർ അകലെ ജനങ്ങളെ നിർത്താവു എന്നുള്ളതുമാണ് മാനദണ്ഡം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ തന്നെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ അന്തിമ റിപോർട്ട് ഇന്ന് വൈകീട്ട് നൽകുമെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ കീർത്തി. പ്രാഥമിക റിപോർട്ട് 11 മണിയോടെ സമർപ്പിക്കുമെന്നും നിയമ ലംഘനം ഉണ്ടെങ്കിൽ കർശന നടപടിക്ക് ശുപാർശ ചെയ്യുമെന്നും വ്യക്തമാക്കി. ആനകൾ തമ്മിൽ അകലം ഉണ്ടായിട്ടുണ്ട് എന്ന് പ്രാഥമിക മൊഴി ഉണ്ട്. എങ്കിലും വിശദമായ പരിശോധന നടത്തും. ആശുപത്രിയിൽ എത്തി പരിക്കേറ്റവരിൽ നിന്നും വിവരം ശേഖരിക്കും.
രണ്ട് ആനകൾക്കും എഴുന്നള്ളിക്കാൻ അനുമതി ഉണ്ടായിരുന്നു. നാട്ടാന പരിപാലന ചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കും എന്നും പറഞ്ഞു.





