
തിരുവനന്തപുരം : ബാലരാമപുരം മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് അറസ്റ്റിൽ. പൂന്തുറ സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പോക്‌സോ ചുമത്തിയാണ് പൂന്തുറ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ഒരു വർഷം മുമ്പാണ് പീഡനം നടന്നതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ബാലരാമപുരം പൊലീസെടുത്ത പോക്‌സോ കേസ് പൂന്തുറ പൊലീസിന് കൈമാറിയിരുന്നു. പൂന്തുറ സ്വദേശി ഹാഷിം ഖാനെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ആത്മഹത്യയുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പോക്‌സോ കേസ് പൂന്തുറ പൊലീസും മതപഠന കേന്ദ്രത്തിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവുമാണ് അന്വേഷിക്കുന്നത്. മതപഠന കേന്ദ്രത്തിലെ അധ്യാപകരിൽ നിന്നോ മറ്റ് ജീവനക്കാരിൽ നിന്നോ പെൺകുട്ടിക്ക് ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.




