മോദി-വി.ഡി-ഇ.ഡി വേട്ട സി.പി.എമ്മിനോട് വേണ്ട’; റെയ്ഡ് നടക്കുന്ന പിണറായിയുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാക്കൾ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിനെതിരെ തെരുവിൽ ശക്തമായ പ്രതിരോധവുമായി സി.പി.എം മുതിർന്ന നേതാക്കളും പ്രവർത്തകരും. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള അദ്ദേഹത്തിന്റെ വാടക വീടിന് മുന്നിൽ കുത്തിയിരുന്നാണ് പാർട്ടി നേതാക്കൾ പ്രതിഷേധിക്കുന്നത് കെ കെ ജയചന്ദ്രൻ, മുൻ മന്ത്രി വി ശിവൻ കുട്ടി, വി ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാജേഷ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി വിഡി സതീശനും എതിരെയാണ് മുദ്രാവാക്യം വിളിക്കുന്നത്. മോദി – മേനോൻ വിഡി – ഇ ഡി വേട്ട സിപിഎമ്മിനോട് വേണ്ട എന്നെഴുതിയ ബാനർ പ്രവർത്തകർ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. ബെംഗളൂരുവിലും ഇഡി റെയ്ഡ് നടക്കുന്നുണ്ട്. ബെംഗളൂരുവിൽ 6 ഇടങ്ങളിലാണ് ഇഡി പരിശോധന നടക്കുന്നത്. എക്സാലോജിക് ഓഫീസിലും ചില ജീവനക്കാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.





