
കാസർകോട്: പടന്ന കടപ്പുറത്ത് സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 180 പേർക്കെതിരെ പൊലീസ് കേസെടുത്തു.
100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് ചന്തേര പൊലീസ് നടപടിയെടുത്തത്. സന്ദീപ് വാര്യരുടെ സ്വീകരണ പരിപാടിക്കിടെ റോഡ് തടസ്സപ്പെടുത്തിയത് സംബന്ധിച്ചുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്.
ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിന് പിന്നാലെ പ്രദേശത്തെ സിപിഎം ഓഫീസായ പി.പി. ദാമോദരൻ സ്മാരക മന്ദിരത്തിന് നേരെ ആക്രമണമുണ്ടാവുകയും ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തു.സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശിയതോടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. എൽഡിഎഫ് പ്രവർത്തകരായ പി.വി. മധു, പി.കെ. കുഞ്ഞികൃഷ്ണൻ, എ.വി. സുനിത തുടങ്ങി ആറോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുഡിഎഫ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചതെന്നാണ് സിപിഎം പരാതിപ്പെടുന്നത്. പ്രദേശത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.





