
തിരുവനന്തപുരം: എൽഡിഎഫിനും സിപിഎമ്മിനുമേറ്റ കനത്ത പരാജയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. എൽഡിഎഫിന് സംഭവിച്ചത് അനർഹമായ പരാജയമാണെന്നും എന്നാൽ യുഡിഎഫിന് മികച്ച വിജയം നേടാനായെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
എൽഡിഎഫ് ഭരണത്തിൽ നാടിന് സമഗ്രമായ മുന്നേറ്റമാണ് ഉണ്ടായതെന്നും എതിരാളികൾ പോലും ഇക്കാര്യം സമ്മതിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളോ കേരളത്തിന്റെ ഭാവിയോ വോട്ടർമാർ പരിഗണനാ വിഷയമാക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. “രണ്ടു തവണ ഇവർ ഭരിച്ചല്ലോ ഇനി ഒരു തവണ അവർ ഭരിക്കട്ടെ” എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും സ്വരാജ് തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയിട്ടുണ്ടാവാം. എന്നാൽ ഇടതുപക്ഷവും തിരുത്തണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടാവാം. ഇടതുപക്ഷത്തിൻ്റെ ചെറിയ കുറവുകൾ പോലും പൊറുക്കാവുന്നതല്ല എന്ന് ജനങ്ങൾ ചിന്തിക്കുന്നതിൽ തെറ്റില്ല. യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താൻ ഇടതുപക്ഷം തയ്യാറാവും. തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇങ്ങനെ അനർഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്. കനത്ത പരാജയങ്ങളുടെ ഇരുട്ടിൽ നിന്നും മഹാവിജയത്തിൻ്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയർന്നിട്ടുമുണ്ട് .
തുടർന്നും നാടിനും ജനങ്ങൾക്കുമായി ഉറച്ചു നിൽക്കും. പോരാടും. തോൽവിയിൽ നിന്നും ഊർജ്ജം സ്വീകരിക്കും. ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആർജ്ജവത്തോടെ തിരുത്തും. ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. തിരികെയെത്തും കൊടുങ്കാറ്റു പോലെ. തീർച്ച- അദ്ദേഹം കുറിച്ചു.



