
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴകത്ത് കനത്ത പോരാട്ടത്തിന്റെ ആദ്യ സൂചനകളാണ് പുറത്തുവരുന്നത്. പുതിയ കണക്കുകൾ പ്രകാരം, തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യം വ്യക്തമായ മുന്നേറ്റത്തോടെയാണ് തുടക്കമിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ വോട്ടെണ്ണൽ പൂർത്തിയായ 14 മണ്ഡലങ്ങളിൽ 11 സീറ്റുകളിലും ഡി.എം.കെയും സഖ്യകക്ഷികളും വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്.
ധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും അവരുടെ സഖ്യകക്ഷികളും രണ്ട് സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം ഒരു സീറ്റിൽ മുന്നിലാണ്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിലാണ് വിജയ് ലീഡ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ ശക്തിയായി വിലയിരുത്തപ്പെടുന്ന വിജയ് മത്സരിച്ച പെരമ്പൂരിൽ അദ്ദേഹം ലീഡ് ചെയ്യുന്നു എന്നത് രാഷ്ട്രീയ നിരീക്ഷകർ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. തമിഴകത്തെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളിൽ വിജയ്‌യുടെ പാർട്ടി വിള്ളലുണ്ടാക്കുമോ എന്നതിന്റെ സൂചനയായാണ് ഈ ലീഡ് വിലയിരുത്തപ്പെടുന്നത്.
എങ്കിലും, ഈ മുന്നേറ്റങ്ങളെല്ലാം തന്നെ അതീവ ജാഗ്രതയോടെ വേണം വിലയിരുത്താൻ. നിലവിൽ പുറത്തുവരുന്നത് പ്രാഥമികമായ സൂചനകൾ മാത്രമാണ്. തപാൽ വോട്ടുകൾ മാത്രമാണ് ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത് എന്നതിനാൽ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ ചിത്രത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.





