
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ വിജയിക്കുമെന്ന് പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോൾ ഫലം. ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തിൽ എൽഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് പ്രവചിക്കുന്നത്.
എല്‍ഡിഎഫിന് 40.88% വോട്ട് ലഭിക്കും. യുഡിഎഫിന് 31.64% വോട്ട് മാത്രമേ ലഭിക്കൂ. എന്‍ഡിഎ 19.86% വോട്ട് നേടും. സംസ്ഥാനത്ത് യുഡിഎഫ് 66 മുതല്‍ 76 സീറ്റുകള്‍ വരെ നേടി അധികാരം പിടിച്ചെടുക്കുമെന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോള്‍ പ്രവചനം. എന്നാല്‍, ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടക്കാന്‍ പോകുന്നത് എന്‍ഡിഎയുടെ പ്രകടനത്തിലാണെന്ന് സര്‍വ്വേ അവകാശപ്പെടുന്നു.
നിയമസഭയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം 10 മുതല്‍ 14 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക മുഹുര്‍ത്തമായി അത് മാറും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി കാഴ്ചവെച്ച മുന്നേറ്റം നിയമസഭയിലും പ്രതിഫലിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഭരണകക്ഷിയായ എല്‍ഡിഎഫ് 58 മുതല്‍ 68 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ പറയുന്നു. അതായത് പല സിറ്റിംഗ് സീറ്റുകളിലും ഇടത് മുന്നണിക്ക് കനത്ത തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ബിജെപി വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നത് എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ ഭീഷണിയായി മാറിയേക്കും.പീപ്പിള്‍സ് ഇന്‍സൈറ്റ് എന്ന ഒരൊറ്റ എജന്‍സി മാത്രമാണ് ബിജെപിക്ക് ഇത്രയും വലിയ മുന്നേറ്റം പ്രവചിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ബാക്കിയുള്ള ഒട്ടുമിക്ക സര്‍വ്വേയും 0-3 അല്ലെങ്കില്‍ 0-4 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്.





