ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി ) അന്വേഷണം പൂർത്തിയാക്കി. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.അതേസമയം, പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചെന്നാരോപിക്കപ്പെട്ട നടൻ ബോബി കുര്യൻ, സഹസംവിധായക ശാലിനി എന്നിവർക്കെതിരെ തെളിവുകളില്ലാത്തതിനാൽ ഇവർക്ക് എസ്‌ഐടി ക്ലീൻ ചിറ്റ് നൽകി. ഈ കേസുമായി ബന്ധപ്പെട്ട തുടനടപടികൾ വരും ദിവസങ്ങളിൽ കോടതിയിൽ നടക്കും.
അതേസമയം, ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്ത് പോകണമെന്ന ആവശ്യം അടക്കം കോടതിയില്‍ ഉന്നയിക്കും. ഹര്‍ജി നാളെ നല്‍കാനാണ് തീരുമാനം.സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
നിലവില്‍ രഞ്ജിത്ത് ജാമ്യത്തിലാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നല്‍കിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ രഞ്ജിത്തിന്റെ വാദം. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.





