തൃശ്ശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം നാളെ; ദേവസ്വങ്ങളുമായുള്ള നിർണ്ണായക ചർച്ച പത്തിന്, ഇന്ന് സ്പെഷ്യൽ ക്യാബിനറ്റ്

തൃശൂർ: തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ രാവിലെ 10:30-ന് ചേരുന്ന നിർണ്ണായക യോഗത്തിന് ശേഷം ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും പങ്കെടുക്കുന്ന ഈ യോഗത്തിന് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. പൂരം നടത്തുന്ന കാര്യത്തിൽ സർക്കാർ ഏകപക്ഷീയമായ തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി ചർച്ച ചെയ്ത ശേഷം മാത്രമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
വെടിക്കെട്ട് അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ ഇപ്പോഴും കൃത്യമായ വ്യക്തത വന്നിട്ടില്ലെന്നും ഇന്നത്തെ തിരച്ചിലിൽ സംഭവസ്ഥലത്തുനിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.പൂരം നടപടികൾ പൂർത്തിയാകാതെ താൻ തൃശ്ശൂരിൽ നിന്നും മടങ്ങില്ലെന്നും ദുരന്ത പശ്ചാത്തലത്തിൽ ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ചികിത്സയിലായതിനാലാണ് നേരിട്ട് സ്ഥലത്തെത്താൻ കഴിയാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.





