
ഗുരുഗ്രാം: ഡൽഹിയിൽ പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമുള്ള മരുന്നുകൾ വ്യാജമായി നിർമ്മിക്കുന്ന വൻ റാക്കറ്റിനെ പിടികൂടി. വിദേശരാജ്യങ്ങളിൽ പ്രശസ്തമായ ‘മൗൻജാരോ’ (ടിർസെപറ്റൈഡ്) കുത്തിവെപ്പിന്റെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് വിപണനം നടത്തിവന്ന സംഘമാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സെക്ടർ 62-ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു വ്യാജ മരുന്ന് നിർമ്മാണം നടന്നിരുന്നത്. ചൈനയിൽ നിന്ന് അസംസ്‌കൃത രാസവസ്തുക്കൾ ഇറക്കുമതി ചെയ്താണ് ഇവർ വ്യാജ കുത്തിവെപ്പ് മരുന്നുകൾ തയ്യാറാക്കിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. നഗരമധ്യത്തിലെ ഫ്ലാറ്റിൽ നടന്ന ഈ അനധികൃത നിർമ്മാണശാലയുടെ പ്രവർത്തനം പിടികൂടിയതോടെ വൻ മരുന്ന് തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്.
ബി2ബി പോർട്ടലായ ഇന്ത്യാമാർട്ട് പോലെ ഓൺലൈൻ വിപണന ശൃംഖലകൾ വഴിയാണ് പ്രതികൾ നിയന്ത്രണവിധേയമല്ലാത്ത കുത്തിവെപ്പുകൾ വിതരണം ചെയ്തിരുന്നതെന്ന് ഡ്രഗ് കൺട്രോൾ ഓഫീസർ അമണ്ദീപ് സിംഗ് ചൗഹാൻ പറഞ്ഞു. വ്യാജ കുത്തിവെപ്പുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംഘത്തിന്റെ എല്ലാ കണ്ണികളും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവി ശർമ്മ എന്നയാളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ കേന്ദ്രം നടത്തിയിരുന്നത്. ഇയാളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ശനിയാഴ്ച ഡിഎൽഎഫ് ഫേസ് 4 ൽ നിന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന കുത്തിവെപ്പുകൾ ആരോഗ്യ വകുപ്പ് സംഘം കണ്ടെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ സെക്ടർ 62 ലെ ഫ്ലാറ്റിൽ നിന്നാണ് വ്യാജ മരുന്ന് നിർമ്മാണം നടക്കുന്നതെന്ന് കണ്ടെത്തി. അസംസ്കൃത മരുന്നുകൾ വെള്ളത്തിൽ കലർത്തിയാണ് കുത്തിവെപ്പുകൾ തയ്യാറാക്കിയിരുന്നത്. തുടർന്ന് അതേ ഫ്ലാറ്റിൽ തന്നെ പാക്കേജിംഗ്, ബാർകോഡ് ഒട്ടിക്കൽ, ലേബലിംഗ് എന്നിവ നടത്തി. പാക്കേജിംഗ് യന്ത്രങ്ങളും സംഘം കണ്ടെടുത്തു.





