
തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ പരാക്രമം. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ കാട്ടാന തകർത്തു. കാളിയാടൻ ജോൺസന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്. ഹോട്ടലിന്റെ മുൻവാതിൽ പൂർണ്ണമായും തകർത്ത ആന അകത്തുകയറി വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തി. ജനവാസ മേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവായതോടെ അതിരപ്പിള്ളി മേഖലയിൽ ഭീതി നിലനിൽക്കുകയാണ്.
രാത്രിയിൽ വലിയ ശബ്ദം കേട്ട് ജോൺസന്റെ ഭാര്യയും മകളും വാതിൽ തുറന്നു നോക്കിയപ്പോഴാണ് ഹോട്ടലിനുള്ളിൽ കാട്ടാന നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ ബഹളം വെച്ചതിനെ തുടർന്ന് ആന പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിപ്പോയി. പെരിങ്ങൽകുത്ത് ഇൻസ്‌പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനാണ് ജോൺസൺ. സംഭവസമയത്ത് ഭാര്യയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.





