കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; തലശ്ശേരി പുല്ലായി പുഴയിൽ സഹോദരൻ്റെ മൃതദേഹം പൊലീസ് കണ്ണൂരിലേക്ക്

കോഴിക്കോട്: തലശ്ശേരി പുല്ലായി പുഴയിൽ നിന്നും അറുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. ഇത് തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ പ്രമോദിൻ്റേതെന്നാണ് സംശയം. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു.
മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കൾ തിരിച്ചറിഞ്ഞുവെന്നും ഇനി മൃതദേഹം നേരിൽകണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്.കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിമാരിൽ ഒരാൾ മരിച്ചു എന്ന് ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് തന്നെയാണ് പുലർച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചത്.
ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. സഹോദരൻ പ്രമോദിനേ കാണാതായത് ദുരൂഹത വർധിപ്പിച്ചു.





