
മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ വ്യായാമം ചെയ്യുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും കളിസ്ഥലമില്ലെന്ന തടവുകാരന്റെ പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തള്ളി.
മഞ്ചേരി എൻ.ഡി.പി.എസ് കോടതി 15 വർഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയാണ് സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കമ്മീഷനെ സമീപിച്ചത്. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പരിഗണിച്ച ഈ പരാതിയിൽ ജയിൽ അധികൃതരോട് റിപ്പോർട്ട് തേടിയിരുന്നു.എന്നാൽ, പരാതിക്കാരന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജയിൽ സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ജയിലിന്റെ നടുമുറ്റത്ത് തടവുകാർക്ക് വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യമുണ്ടെന്നും വിനോദോപാധികൾ ലഭ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷവും അവധി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയും ടിവി കാണാനുള്ള സൗകര്യമുണ്ട്. കൂടാതെ ഫുട്ബോൾ, വോളിബോൾ, കാരംസ്, ചെസ്സ് എന്നിവ കളിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെങ്കിലും പരാതിക്കാരൻ ഇവയൊന്നും പ്രയോജനപ്പെടുത്താറില്ലെന്ന് സൂപ്രണ്ട് ചൂണ്ടിക്കാട്ടി.
ഈ വസ്തുതകൾ പരിശോധിച്ച ശേഷമാണ് കമ്മീഷൻ പരാതി തീർപ്പാക്കിയത്.





