Kollam

കൊല്ലത്ത് കാട്ടുപോത്ത് ഇടിച്ച് നിയന്ത്രണം വിട്ട ജീപ്പ് മതിലിൽ ഇടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്

Please complete the required fields.




കൊല്ലം: കൊല്ലം അരിപ്പയിൽ കാട്ടുപോത്ത് ഇടിച്ച് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് അപകടം. നിയന്ത്രണം വിട്ട ജീപ്പ് മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

മറ്റൊരു സംഭവത്തിൽ, പാളിയത്ത് വളപ്പിൽ മൊറാഴ ചിത്ര തിയറ്ററിനു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പി.അതുൽ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ന് ആയിരുന്നു അപകടം. അതുല്‍ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലുണ്ടായിരുന്ന ശ്രീരാഗ്, അമൽ എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറ്റൊരു സംഭവത്തിൽ പത്തനംതിട്ട മൈലപ്രയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പെരുനാട് സ്വദേശി നന്ദു മോഹനൻ (27) ആണ് മരിച്ചത്. അപകട ശേഷം കാറോടിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്. കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ രണ്ട് പേരും കാറിൽ നിന്നിറങ്ങി ഓടുകയായിരുന്നു. ഇവർ ഉപേക്ഷിച്ച് പോയ കാറിനകത്ത് മദ്യക്കുപ്പികളും ഗ്ലാസും വെള്ളവും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിച്ചുവെന്നാണ് പൊലീസിൻ്റെ നിഗമനം. നന്ദു മോഹനൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാറിൽ നിന്ന് ഇറങ്ങിയോടിയവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവർ എങ്ങോട്ട് പോയെന്നറിയാൻ സിസിടിവികൾ അടക്കം പരിശോധിക്കും.

Related Articles

Back to top button