
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ് തുടരുന്നത് ആഭരണ പ്രേമികൾക്ക് വലിയ ആശ്വാസമാകുന്നു. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,240 രൂപയായും ഒരു ഗ്രാമിന്റേത് 14,780 രൂപയായും താഴ്ന്നു. ജനുവരിയിൽ രേഖപ്പെടുത്തിയ പവന് 1,31,160 രൂപ എന്ന റെക്കോർഡ് നിരക്കിൽ നിന്ന് ഗണ്യമായ കുറവാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്. സ്വർണവില കുറഞ്ഞെങ്കിലും വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്; ഗ്രാമിന് 280 രൂപ എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ സാധാരണയായി സ്വർണവില വർധിപ്പിക്കാറാണ് പതിവെങ്കിലും, നിലവിൽ ആഗോള വിപണിയിലെ മറ്റ് ഘടകങ്ങൾ വില കുറയാൻ കാരണമായിട്ടുണ്ട്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റങ്ങളും അമേരിക്കൻ ഡോളർ കരുത്താർജിച്ചതും നിക്ഷേപകരെ സ്വാധീനിച്ചു.
കൂടാതെ വിവിധ ലോകരാഷ്ട്രങ്ങൾ പലിശ നിരക്കുകളിൽ വരുത്തിയ പരിഷ്കാരങ്ങളും സ്വർണത്തിന്റെ കുതിപ്പിന് തടയിട്ടു. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ 1,26,920 രൂപയായിരുന്ന പവൻ വിലയാണ് ഘട്ടംഘട്ടമായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിനിൽക്കുന്നത്.
എങ്കിലും ഇറാൻ-ഇസ്രായേൽ തർക്കങ്ങളും ലബനൻ അതിർത്തിയിലെ അസ്ഥിരതയും വിപണിയെ ഇപ്പോഴും ആശങ്കയിലാഴ്ത്തുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളായാൽ വരും ദിവസങ്ങളിൽ വിപണിയിലെ മാറ്റം എങ്ങനെയാകുമെന്ന് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുകയാണ്.





