പേരാമ്പ്രയിൽ ഒരു ആശങ്കയുമില്ല, കോഴിക്കോട് ജില്ലയിൽ എൽഡിഎഫിൻ്റെ പ്രകടനം മോശമാകില്ലെന്ന് എളമരം കരീം

കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എൽഡിഎഫിൻ്റെ പ്രകടനം മോശമാകില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. റിപ്പോർട്ടുകൾ വച്ച് പരിശോധിച്ചപ്പോൾ സംസ്ഥാനത്താകെ 90 ലധികം സീറ്റുകൾ എൽഡിഎഫ് നേടുമെന്നും പേരാമ്പ്രയിൽ ഒരു ആശങ്കയുമില്ലെന്നും എളമരം കരീം പറഞ്ഞു.
ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പ്രചാരണത്തിൽ ഓളം ഉണ്ടാക്കിയെങ്കിലും ജനങ്ങൾക്കിടയിൽ പക്ഷേ സ്വാധീനമില്ല. അമ്പലപ്പുഴയിൽ ഒന്നും പറയാറായില്ല. അടിയൊഴുക്ക് ഉണ്ടായോ എന്ന് അറിയില്ല. ശക്തമായ മത്സരമാണ് അവിടെ നടന്നത്.
ജയിക്കുമെന്നാണ് ജില്ലാ കമ്മറ്റി വിലയിരുത്തലെന്നും പികെ ശശി മൂന്നാം സ്ഥാനത്താകുമെന്നും എളമരം കരീം പറഞ്ഞു. എന്നാൽ പേരാമ്പ്രയിലെ ഉറപ്പ് അമ്പലപ്പുഴ ഇല്ലെ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ചിരി മാത്രമായിരുന്നു എളമരത്തിൻ്റെ മറുപടി. നിലവിൽ കോഴിക്കോട് ജില്ലയിൽ മോശം പ്രകടനമാണെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ.
കോഴിക്കോട് ജില്ലയിൽ സിപിഎം കണക്ക് പ്രകാരം വിജയ സാധ്യത നാല് മണ്ഡലങ്ങളിൽ മാത്രമെന്ന് വിലയിരുത്തൽ. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ നാല് മണ്ഡലങ്ങളിൽ മാത്രമാണ് സിപിഎം ജയം ഉറപ്പിക്കുന്നത്. അഞ്ചു മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമെന്നാണ് സിപിഎം വിലയിരുത്തൽ. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാലു മണ്ഡലങ്ങളിൽ തോൽക്കും എന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
വടകരയിൽ എസ്ഡിപിഐ സ്ഥാനാർത്ഥി നേടുന്ന വോട്ടുകൾ നിർണായകമാകും. പേരാമ്പ്രയിലും കുറ്റ്യാടിയിലും ഇടതു സ്ഥാനാർത്ഥികൾ കണക്കിൽ പിന്നിലെങ്കിലും വ്യക്തിഗത വോട്ട് കൂടി ലഭിച്ചാൽ ജയിച്ചു കയറും എന്ന് സിപിഎം കണക്കുകൂട്ടുന്നു. തിരുവമ്പാടി, കുന്നമംഗലം, കൊയിലാണ്ടി എന്നിവിടങ്ങളിൽ കനത്ത പോരാട്ടം എന്നും സിപിഎം വിലയിരുത്തുന്നു.





