
കോഴിക്കോട് : നാദാപുരത്തിനടുത്ത് പുറമേരിയിൽ കാട്ട് പന്നിക്കൂട്ടം വീടിന് സമീപത്തെ കിണറ്റിൽ വീണു. ഫോറസ്റ്റ് അധികൃതർ എത്തി വെടിവെച്ച് കൊന്നത് കുട്ടികളടക്കം ഏഴ് പന്നി കൂട്ടത്തെ. പുറമേരി എസ്.പി. എൽ. പി. സ്കൂളിന് സമീപം പരപ്പിൽ സഫിയയുടെ വീട്ടു പറമ്പിലെ ആൾ മറയില്ലാത്ത കിണറ്റിലാണ് കാട്ട്പന്നിക്കൂട്ടം വീണത്.
ഇന്ന് ഉച്ചയോടെയാണ് കിണറ്റിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പന്നി കൂട്ടത്തെ കിണറ്റിൽ കണ്ടത്. നാല് വലിയ പന്നികളും മൂന്ന് ചെറിയ പന്നികളുമാണ്. ഉടൻ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. വാർഡ് മെമ്പർ ഷംസു മഠത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ് എം പാനൽ ഷൂട്ടർ പ്രദീപ്കുമാർ അരൂർ, സഹായികളായി സ്നിഷിൽ ലാൽ,ബിനീഷ് വി.ടി എന്നിവർ ചേർന്ന് കിണറ്റിൽ വെച്ച് തന്നെ പന്നികളെ വെടി വെച്ച് കൊന്നു.
ഇപ്പോൾ ഫയർ ഫോഴ്സ് സംഘം കിന്നറ്റിൽ ഇറങ്ങി പന്നികളെ പുറത്തെടുത്തു തുടങ്ങിയിട്ടുണ്ട്. ഇവയെ ജെസിബി ഉപയോഗിച്ച് പറമ്പിൽ കുഴി വെട്ടി സംസ്കരിക്കാനാണ് പദ്ധതി. പന്നി കൂട്ടം കിണറ്റിൽ വീണത് അറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ച് കൂടിട്ടുള്ളത്.





