ഒളിവിലിരുന്ന് നേടിയത് 599 വോട്ട്; താമരശ്ശേരിയിൽ ഫ്രഷ് കട്ട് സമരനായകൻ ബാബു കുടുക്കിലിന് അട്ടിമറി വിജയം

താമരശ്ശേരി : രാഷ്ട്രീയ കേരളത്തിൻ്റെ സവിശേഷ ശ്രദ്ധ നേടിയ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ, മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായ സൈനുല്‍ ആബിദ്ദീൻ(ബാബു കുടുക്കിൽ) തകർപ്പൻ വിജയം. 599 വോട്ട് നേടിയാണ് സൈനുല്‍ ആബിദ്ദീൻ(ബാബു കുടുക്കിൽ) മിന്നുന്ന വിജയം സ്വന്തമാക്കിയത്. വിവാദമായ ഫ്രഷ് കട്ട് സമരസമിതിയുടെ ചെയർമാൻ കൂടിയായ ഇദ്ദേഹം, പോലീസിൻ്റെ ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഒളിവിലിരുന്നാണ് ജനവിധി തേടിയതും ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയതും.
ഫ്രഷ് കട്ട് പ്ലാന്റുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ പേരിൽ ബാബു കുടുക്കിൽ രണ്ട് കേസുകളിൽ പ്രതിയാണ്. സെപ്റ്റംബർ 21ഫ്രഷ് കട്ട് പ്ലാന്റിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തിയെന്ന കേസ്. ഒക്ടോബർ 21 ഫ്രഷ് കട്ട് സംഘർഷത്തിനിടെ പ്ലാന്റിൽ അതിക്രമിച്ചുകയറി തൊഴിലാളികളെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ്.
ഈ കേസുകളിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് ബാബു വിദേശത്തേക്ക് പോയിരുന്നു. എന്നാൽ, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ അദ്ദേഹം നാട്ടിലെത്തി, ഒളിവിലിരുന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിവാദങ്ങളുടെ നടുവിൽ ഒളിവിലിരുന്ന ഒരു സ്ഥാനാർത്ഥിക്ക് ജനങ്ങൾ നൽകിയ ഈ വിജയം രാഷ്ട്രീയ നിരീക്ഷകർക്ക് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.





