Thiruvananthapuram

സ്വകാര്യ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഓടയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് പരിക്ക്

Please complete the required fields.




തിരുവനന്തപുരം: ആറ്റിങ്ങല്‍ ആനച്ചലില്‍ സ്‌കൂള്‍ ബസ് ഓടയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കുട്ടികളെ വീടുകളില്‍ തിരികെ കൊണ്ടുവിടാനായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ആനച്ചല്‍ ജംഗ്ഷനില്‍ നിന്ന് ഇറക്കം ഇറങ്ങുമ്പോള്‍ എതിരെ വന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയില്‍ സ്വകാര്യ ബസ്സിന്റെ പിന്‍ഭാഗം സ്‌കൂള്‍ ബസ്സില്‍ തട്ടുകയായിരുന്നു.

പിന്നാലെ സ്‌കൂള്‍ ബസ് റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ പരിക്കേറ്റു. ഏഴു കുട്ടികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. വെഞ്ഞാറമൂട് ജ്യോതിസ്സ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു സംഭവത്തിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. എം.സി റോഡിലെ തിരുവല്ല പേരുംതുരുത്തിയിലാണ് സംഭവം . തൃശ്ശൂർ ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ (61), ഭാര്യ ലളിതാ തങ്കപ്പൻ (54), ടിപ്പർഡ്രൈവർ തിരുവല്ല ചുമത്ര അമ്പനാട്ടുകുന്നിൽ വീട്ടിൽ അഭിലാഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എംസാൻഡ് കയറ്റി വന്ന ലോറിയും എതിർവശത്തുനിന്നും വന്ന മാരുതി സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തങ്കപ്പൻ ആണ് കാർ ഓടിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ലളിത തങ്കപ്പന്റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. തിരുവല്ല പോലീസും അഗ്നിശമനസേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി, ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമത്തിലാണ്. അപകടത്തെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Related Articles

Back to top button