
തിരുവനന്തപുരം;മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോർജ്ജിൻെറ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയിൽ ബുധാനാഴ്ച വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ടാണ് വിധി പറയുന്നത്. ജോർജ്ജിനെതിരെ വീണ്ടും കേസെടുക്കാൻ ഇടയാക്കിയ കൊച്ചി വെണ്ണലയിൽ നടത്തിയ പ്രസംഗത്തിൻെറ ഡിവിഡി കോടതി പരിശോധിച്ചു. ഒരു ഓണ്‍ലൈൻ ചാനലിൽ വന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്.
ഈ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനെ ജോർജ്ജിൻെറ അഭിഭാഷകൻ എതിർത്തു. തൊണ്ടികളായി സമർപ്പിച്ച സിഡികളാണെന്നും ഇതിൻെറ ആധികാരികത പരിശോധിക്കണമെന്നും ജോർജ്ജിൻെറ അഭിഭാഷകൻ ആവശ്യപ്പെട്ടു. പക്ഷെ കോടതി ഒരു ഡിവിഡി പരിശോധിച്ചു. നാല് ഡിവിഡികളാണ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നത്. വാദങ്ങള്‍ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച വിധി പറയാൻ കോടതി തീരുമാനിക്കുകയായിരുന്നു.





