ദേവേന്ദു കൊലക്കേസ്; ഹരികുമാറും ശ്രീതുവും തമ്മില്‍ വഴിവിട്ടബന്ധം, വൈരാഗ്യം മൂലം കുഞ്ഞിനെ കിണറ്റിലിട്ടു

ബാലരാമപുരം : കോട്ടുകാൽക്കോണത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ ഹരികുമാർ മാത്രമാണ് പ്രതിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. കസ്റ്റഡിയിലായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി.
പ്രതിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഹരികുമാറിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 30-ന് പുലർച്ചെയാണ്, അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ അമ്മാവനായ ഹരികുമാർ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയിലേക്കു പോയ തക്കത്തിനാണ് പ്രതി കുഞ്ഞിനെയെടുത്ത് കിണറ്റിലെറിഞ്ഞത്. സഹോദരിയോടു തോന്നിയ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്ന് ഹരികുമാർ സമ്മതിച്ചതായി അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നു. 29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാൻ ഹരികുമാർ വാട്‌സാപ്പിൽ സന്ദേശമയച്ചു.ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാൽ ശ്രീതു തിരികെപ്പോയി. തുടർന്നാണ് അടുത്ത ദിവസം പുലർച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.
ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതിനാൽ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. ഹരികുമാറിനെ കോടതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലാക്കി.





