
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദൻ അവസാനമായി ഡിസി ഓഫീസിൽ. അദ്ദേഹത്തിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ഡിസി ഓഫീസിലെത്തി. കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ജനസാഗരമാണ് ഒഴുകിയെത്തുന്നത്.
സമയക്രമം പാലിക്കാൻ ഡിസി ഓഫീസിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. തുടർന്ന് ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.
പോരാട്ടഭൂമിയിലൂടെ വി.എസിന്റെ അവസാന യാത്രയ്ക്ക് വേലിക്കകത്ത് വീട്ടില്‍ ആദരം അര്‍പ്പിച്ചത് ആയിരങ്ങള്‍. തുടർന്നാണ് പൊതുദര്‍ശനത്തിനായി ജില്ലാ കമ്മിറ്റി ഒാഫിസിലേക്ക് കൊണ്ടുപോയത്. വിലാപയാത്രയില്‍ സ്നേഹത്തിന്റെ കടലിരമ്പമായിരുന്നു കാണാനായത്. ആലപ്പുഴയിലെത്താന്‍ എടുത്തത് 22 മണിക്കൂറായിരുന്നു. മഴയെ വകവയ്ക്കാതെ ആയിരങ്ങള്‍ കാത്തുനിന്നു.
കുടുംബാംഗങ്ങൾക്ക് മൃതദേഹത്തിൽ അന്തിമോപചാരം അർപിക്കാൻ വീടിനുള്ളിൽ 10 മിനിട്ട് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് പൊതു ദർശനത്തിനായി മുറ്റത്ത് തയാറാക്കിയ പന്തലിലേക്ക് ഭൗതികശരീരം മാറ്റി. മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ വലിയ നിരവീടിന് സമീപത്തുണ്ടായിരുന്നു.കാസർകോട് അടക്കമുള്ള വടക്കൻ ജില്ലകളിൽനിന്ന് പ്രവർത്തകർ രാത്രി തന്നെ ആലപ്പുഴയിലെത്തി. ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫിസിലുണ്ട്.
കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.





