
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു. നിലവിലെ ജലനിരപ്പ് 139 അടിയായി. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു.
സെക്കൻഡിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. റൂൾ കർവ് പ്രകാരം നിലവിൽ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്.
അതേസമയം, മുല്ലപ്പെരിയാർ കേസ് സുപ്രിം നാളെ പരിഗണിക്കും. ജസ്റ്റിസ് ഖാൻ വില്ക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക. റൂൾ കർവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആക്ഷേപങ്ങളിൽ കോടതി വിശദമായി വാദം കേൾക്കും. തമിഴ്‌നാട് തയാറാക്കുകയും ജലകമ്മീഷൻ ശുപാർശചെയ്യുകയും ചെയ്ത റൂൾ കർവ് കേരളത്തിന് സുരക്ഷാഭീതി ഉണ്ടാക്കുന്നതാണെന്നാണ് കേരളത്തിന്റെ വാദം.
ബേബി ഡാമിൽ മരം മുറിക്കാനുള്ള അനുമതി പിൻ വലിച്ചത് അടക്കം ചൂണ്ടിക്കാട്ടിയാകും തമിഴ്‌നാടിന്റെ നിലപാട്. സുരക്ഷ എന്ന വാദം സംസ്ഥാനം ഉയർത്തുന്നത് വിഷയത്തെ കേരളത്തിൽ വൈകാരികമാക്കാനാണെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.





