
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഒൻപതാംവളവിന് താഴെ മിനി വ്യൂപോയിന്റിനുസമീപം ഏതുനേരവും നിലംപൊത്താവുന്നവിധത്തിൽ അപകടഭീഷണിസൃഷ്ടിച്ച് റോഡരികിലുണ്ടായിരുന്ന വൻമരം മുറിച്ചു. ചൊവ്വാഴ്ച രാവിലെ പത്തുമണിയ്ക്ക് ആരംഭിച്ച മരംമുറി പത്തേമുക്കാലോടെയാണ് അവസാനിച്ചത്.
അത്രയുംനേരം ഇരുവശത്തും വാഹനങ്ങൾ പിടിച്ചിട്ടതിനാൽ ചുരംപാതയിൽ മുക്കാൽമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വലിയ ചരക്കുവാഹനങ്ങൾ അടിവാരത്ത് രാവിലെ രാവിലെ എട്ടുമുതൽ 11 മണിവരെ അടിവാരം ഔട്ട് പോസ്റ്റ് പോലീസ് പിടിച്ചിടുകയുംചെയ്തു.
കല്പറ്റ അഗ്നിരക്ഷാസേന, എസ്എഫ്ഒ ടി.വി. ഷൈരാജിന്റെ നേതൃത്വത്തിലുള്ള കനലാട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസ് സംഘം, വനംവകുപ്പ് ദ്രുതകർമസേന, താമരശ്ശേരി-ഹൈവേ പോലീസ്, ചുരം ഗ്രീൻബ്രിഗേഡ് വൊളന്റിയർമാർ, ചുരം സംരക്ഷണസമിതി പ്രവർത്തകർ, കോടഞ്ചേരി വില്ലേജ് ഓഫീസ് അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുമാറ്റി ആശങ്കനീക്കിയത്.





