
കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി . അക്രമത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതി ബഷീറിനായി അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെ ഇന്ന് ഉച്ചയോടെ കോടതിയിൽ കീഴടങ്ങുകയായിരുന്നു.സഹോദരങ്ങളായ ഊനംവീട്ടിൽ നാസർ , സലീം എന്നിവർക്കാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീറാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്.
വാട്സ്ആപ്പിലൂടെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയ സംഭവം ചോദ്യം ചെയ്യാൻ എത്തിയപ്പോഴായിരുന്നു അക്രമം. സലീമിന്റെ മകളെ മോശക്കാരിയായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് ചോദ്യം ചെയ്യാനാണ് സലീമും സഹോദരനും അയൽവാസിയായ ചിറക്കുനി ബഷീറിന്റെ വീട്ടിൽ എത്തിയത് .പ്രകോപനം ഒന്നും കൂടാതെ കൊല്ലണം എന്ന ഉദ്ദേശത്തോടെ വാളുമായി ഇറങ്ങിവന്ന ബഷീർ ഇരുവരെയും വെട്ടി പരിക്കേൽപ്പിക്കുയായിരുന്നു . “നാസറിന്റെയും ചിറയിൽ കുഞ്ഞമ്മദിന്റെയും മക്കളുടെ വിവാഹം മരണത്തിൽ കലാശിക്കുമെന്നും’ സംഘർഷം ഉണ്ടാകുമെന്നും തുടങ്ങിയ ഭീഷണി സന്ദേശമാണ് ബഷീർ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അയച്ചത് . ഇവ പൊലീസിന് കൈമാറിയിട്ടുണ്ട് .
ബഷീറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വാളുപയോഗിച്ചാണ് ഇരുവരെയും വെട്ടിയത് . നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .





