
കോഴിക്കോട്: മലാപ്പറമ്പ് ജംക്‌ഷനിലെ ഓവർ പാസിലൂടെ പൂർണമായും ഗതാഗതത്തിനു തുറന്നുകൊടുത്തു. എന്നാൽ, വെങ്ങളം– രാമനാട്ടുകര റോഡിൽ നേരിടുന്ന ഗതാഗതക്കുരുക്ക് 20 ദിവസത്തോളം തുടരുമെന്ന് കരാറുകാർ പറഞ്ഞു. ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിലൂടെ മാത്രമായി ഇരുഭാഗത്തേക്കും ഓരോ വരി വാഹനങ്ങൾ ക്രമീകരിച്ചതോടെയാണ് മലാപ്പറമ്പ് ജംക്‌ഷനിൽ രൂക്ഷമായ കുരുക്ക് അനുഭവപ്പെട്ടുതുടങ്ങിയത്. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ നേരത്തെ കടന്നു പോയിരുന്ന കിഴക്കുഭാഗത്തെ സർവീസ് റോഡ് അടച്ചിട്ട് സംരക്ഷണഭിത്തിയുടെ നിർമാണം ആരംഭിച്ചു.
ഈ നിർമാണം പൂർത്തിയാകാൻ 20 ദിവസം വേണം. അതോടൊപ്പം പെരുവണ്ണാമൂഴിയിൽനിന്ന് നഗരത്തിലേക്ക് ജലവിതരണം നടത്തുന്ന ജപ്പാൻ പൈപ്പ് മാറ്റുന്ന ജോലിയും പൂർത്തിയാക്കും. 17 ദിവസത്തിനകം ഈ പ്രവൃത്തി പൂർത്തിയാകുന്നതോടെ മലാപ്പറമ്പ് ഓവർ പാസിനടിയിലൂടെ രാമനാട്ടുകര–വെങ്ങളം ദേശീയ പാതയിൽ 3 വരി ഗതാഗതത്തിനു തുറക്കും. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് തിരക്കേറിയ സമയങ്ങളിൽ ഗതാഗതനിയന്ത്രണത്തിനു നേതൃത്വം നൽകുന്നത്.





