Thiruvananthapuram

ആതിരയുടെ കൊലപാതകത്തിൽ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി; ട്രെയിനിൽ രക്ഷപ്പെട്ടെന്ന് പൊലീസ് നിഗമനം

Please complete the required fields.




തിരുവനന്തപുരം: കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്.

പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വാഹനം കണ്ടെത്തുന്നത്. ഇന്നലെ രാവിലെയാണ് കൊലപാതകം. പിന്നീട് വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ഇയാൾ ആതിരയുടെ നവമാധ്യമ സുഹൃത്താണെന്ന നി​ഗമനത്തിലാണ് പൊലീസ്. സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും. അതിനിടെ, പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ പുറത്തുപോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഈ വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളുവെന്നാണ് വിവരം. ഈ വീട് ഇന്ന് തുറന്നു പരിശോധിയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനാൽ തന്നെ ഇയാൾ കരുതിക്കുട്ടിയാണ് ഇവിടെ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്.

തിരുവനന്തപുരം റൂറൽ എസ്പിയുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായുള്ള അന്വേഷണം നടക്കുന്നത്. ഇന്നലെ രാവിലെ 11.30 യോടെ പൂജാരിയായ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് മുൻപിൽ നിർത്തിയിട്ട യുവതിയുടെ സ്കൂട്ടറും കാണാതായിരുന്നു.

Related Articles

Back to top button