
അങ്കാറ: ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് അമ്മയുമായുള്ള പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. വടക്കൻ സിറിയയിലാണ് പെൺകുട്ടിയുടെ അദ്ഭുത രക്ഷപ്പെടൽ. കുട്ടിയെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇൻകുേബറ്ററിലേക്കു മാറ്റി.
ഭൂകമ്പം നടന്ന സ്ഥലത്തുനിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ എത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നാണ് യുവതി കുട്ടിക്ക് ജൻമം നൽകിയതെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. അമ്മയെ ഉൾപ്പെടെ കുട്ടിയുടെ കുടുംബത്തിലെ മറ്റാരെയും രക്ഷിക്കാനായില്ല.
രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ തുർക്കിയിൽ ഭൂകമ്പം നടന്ന് 33 മണിക്കൂര്‍ പിന്നിട്ടശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നാലുവയസ്സുകാരിയെയും ജീവനോടെ കണ്ടെടുത്തു. ഹതായ് പ്രവിശ്യയിലെ മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നാണ് ഗുല്‍ ഇനാലിന്‍ എന്ന നാലു വയസ്സുകാരിയെ കണ്ടെത്തിയത്.





