India

എയർ ഇന്ത്യ വിമാനത്തിൽ തീപിടിച്ചു; അപകടം പറന്നിറങ്ങിയതിന് പിന്നാലെ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

Please complete the required fields.




ദില്ലി: ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം. ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഓക്സിലറി പവര്‍ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാര്‍ ഇറങ്ങുന്ന സമയത്തായിരുന്നു തീ കണ്ടത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി പുറത്തെത്തി. വിമാനം വിശദ പരിശോധനയ്ക്കായി മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിഐഎഎൽ) അറിയിച്ചു.

ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലെത്തിയ AI 315 വിമാനത്തിലാണ് തീ കണ്ടെത്തിയത്. ലാൻഡ് ചെയ്ത് ഗേറ്റിൽ പാർക്ക് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഓക്സിലറി പവർ യൂണിറ്റിലാണ് തീപിടിച്ചതെന്നും യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് സംഭവം, സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം അനുസരിച്ച് ഓക്സിലറി പവർ യൂണിറ്റ് ഓട്ടോമാറ്റിക്കായി ഓഫായതായും എയര്‍ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.വിമാനത്തിന് ചില കേടുപാടുകൾ സംഭവിച്ചതായും കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീ ഉടൻ തന്നെ അണച്ചതായി ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിഐഎഎൽ) ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

അതേസമയം കഴിഞ്ഞ ദിവസം മുംബൈയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയിരുന്നു. കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് ലാൻഡിംഗിനിടെ തെന്നിമാറിയത്. കൊച്ചിയിൽ നിന്ന് എത്തിയ AI 2744 എന്ന വിമാനമാണ് ടച്ച്ഡൗണിന് തൊട്ടുപിന്നാലെ തെന്നിനീങ്ങിയത്. വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനം സുരക്ഷിതമായി ബേയിലേക്ക് ടാക്സി ചെയ്യാൻ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരാണെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.ലാൻഡിംഗിനിടെയുണ്ടായ കനത്ത മഴയാണ് അപകട കാരണമെന്നാണ് നിഗമനമെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. അതേസമയം, വിമാനം ലാൻഡ് ചെയ്ത റൺവേക്ക് കേടുപാടുകൾ സംഭവിച്ചതായി ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള (സി‌എസ്‌എം‌ഐ‌എ) വക്താവ് പറഞ്ഞു.ചെറിയ കാലതാമസങ്ങൾ ഒഴികെ വിമാന സർവീസുകളൊന്നും കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന പ്രവചനങ്ങൾ കണക്കിലെടുത്ത് യാത്രക്കാർ അപ്‌ഡേറ്റുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Related Articles

Back to top button