
എറണാകുളം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2022-23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് നൽകുന്നത്. കലാ സാംസ്കാരികം മേഖലയിൽ വിഭിന്നങ്ങളായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അഭിനയിച്ച് ഫലിപ്പിച്ച് മലയാളിയുടെ മനസ്സിൽ ഇടം നേടിയ യുവനടനായി പരിഗണിച്ച് ചലച്ചിത്രനടന്‍ ആസിഫ് അലി അവാർഡിനർഹനായി. ഇന്ത്യൻ കായിക ഭൂപടത്തിൽ കേരളത്തിൻ്റെ സംഭാവനയായി ഉയർന്നുവന്ന ഒളിമ്പ്യൻ പി.ആർ ശ്രീജേഷാണ് കായിക രംഗത്തു നിന്നും അവാർഡിനർഹനായത്.
യുവ എഴുത്തുകാരി എം.കെ ഷബിതയ്ക്കാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം. കാർഷിക രംഗത്ത് നൂതനമായ പരീക്ഷണങ്ങളിലൂടെ കാർഷിക സംസ്കാരത്തിന് യൗവനത്തിന്റെ മുഖം നൽകി വിജയിപ്പിച്ച എസ്.പി സുജിത്താണ് കാർഷിക രംഗത്തു നിന്നും അവാർഡിനർഹനായത്. പ്രകൃതി സൗഹൃദ വ്യാവസായിക മാതൃകയുടെ മുഖമായ സഞ്ചി ബാഗ്സ് സി.ഇ.ഒ ആതിര ഫിറോസ് വ്യവസായം/സംരഭകത്വം മേഖലയിൽ അവാർഡിനർഹയായി. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കേരളത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായി മാറിയ ഗാന്ധിഭവൻ സാരഥി അമൽ രാജ് സാമൂഹിക സേവന മേഖലയിൽ നിന്നും യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രൊഫ.എം.കെ സാനു മാസ്റ്ററാണ് യൂത്ത് ഐക്കൺ അവാർഡ് ഫലപ്രഖ്യാപനം നടത്തിയത്.





