Site icon Fourteen Kerala – 14 Kerala News

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം, കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.

പ്രസവസമയത്ത് ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ നിലപാട്. സംഭവത്തിന് പിന്നാലെ ആശുപത്രി പരിസരത്ത് കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായെത്തി.

എന്നാൽ കുടുംബത്തിന്റെ ആരോപണങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ നിഷേധിച്ചു. കുഞ്ഞിന്റെ മരണ കാരണം ചികിത്സാ പിഴവല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version