തൃശ്ശൂർ: കുടുംബ വഴക്കിനിടെ മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി (49) ആണ് പിടിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 4.45-ഓടെയാണ് സംഭവം. അഴീക്കോട് മുനക്കൽ സുനാമി ഉന്നതിയിലെ വീട്ടിൽ വെച്ച് പ്രതിയും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെ മകൾ അമ്മയുടെ പക്ഷം ചേർന്ന് സംസാരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ വായ പൊത്തിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതി, കൈ തിരിച്ച് വിരലിന്റെ എല്ല് പൊട്ടിച്ചു. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെട്ടേറ്റ പെൺകുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്.
