കോഴിക്കോട്: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. തൂണേരി മുടവന്തേരിയിലെ പാലോള്ളതിൽ ചന്ദ്രൻ (52) ആണ് മരിച്ചത് .
നാദാപുരം ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്ന രോഗിയെ മാറി ഉറക്ക ഗുളിക നൽകിയതിനെ തുടർന്ന് കാൻസർ രോഗി അബോധാവസ്ഥയിലായതായി ആശുപത്രി സൂപ്രണ്ടിന് രോഗിയുടെ മകൾ പരാതി നൽകിയിരുന്നു .
നേരത്തെ താടിയെല്ലിൽ കാൻസർ രോഗത്തെ തുടർന്ന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ചന്ദ്രൻ. കാൻസർ കുറവുണ്ടെന്നും ഇനി അടുത്തുള്ള ആശുപത്രിയിൽ ചികിത്സ നൽകിയാൽ മതിയെന്ന നിർദ്ദേശത്തോടെ ഇക്കഴിഞ്ഞ 16 ന് ചന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്ന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ 19 ന് രാത്രിയാണ് ചന്ദ്രന് ഉറക്ക് ഗുളിക നൽകിയത് . അന്നുമുതൽ ചന്ദ്രൻ മയങ്ങി കിടന്നു 22 വരെ ഗുളിക നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായി . ഇതേ കുറിച്ച് ഡ്യൂട്ടി ഡോക്‌ടറോട് മകൾ ഗാന ചന്ദ്രൻ സംസാരിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പിന്നീടാണ് ഇതേ വാർഡിലുണ്ടായിരുന്ന മറ്റൊരു ചന്ദ്രന് നൽകേണ്ട ഉറക്ക ഗുളിക മെഡിസിൽ ഡോക്‌ടർ മാറിനൽകിയതെന്ന് മനസിലായന്നും സൂപ്രണ്ടിന് നൽകിയ പരാതിയിൽ ഗാന പറഞ്ഞു.
ജൂൺ 24 ന് രാവിലെ പരിശോധനയ്ക്കെത്തിയപ്പോൾ ഈ ഗുളികയുടെ പേര് ശീട്ടിൽ നിന്ന് ഡോക്ടർ വെട്ടിമാറ്റിയതായും ഗാന പറഞ്ഞു. ജൂൺ 24 ന് ഉച്ചയോടെയാണ് ചന്ദ്രനെ ആബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
