Site icon Fourteen Kerala – 14 Kerala News

ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയായി; മുഖ്യമന്ത്രി വിജയ് ചെന്നൈയിലെത്തി; 15,300 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടന്നെന്ന് ഭരണപക്ഷം

ചെന്നൈ: ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചെന്നൈയിലെത്തി. രാവിലെ എട്ട് മണിയോടെയാണ് മുഖ്യമന്ത്രി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. നടന്‍ അജിത്തിന്റെ കാര്‍ റേസ് കാണാന്‍ മാത്രമാണ് മുഖ്യമന്ത്രി ലണ്ടനില്‍ പോയതെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍, 15,300 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടന്നുവെന്നും ഇതു വഴി പതിനായിരത്തോളം പേര്‍ക്ക് ജോലി ലഭിയ്ക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

സെപ്റ്റംബര്‍ പത്തിനാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് ലണ്ടനിലേയ്ക്ക് യാത്ര തിരിച്ചത്. തമിഴ്‌നാട്ടിലെ നിക്ഷേപങ്ങള്‍ക്കായി വിവിധ കമ്പനികളുമായി കരാര്‍ ഒപ്പുവെയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, വിജയ് ആദ്യമെത്തിയത് നടന്‍ അജിത്തിന്റെ കാര്‍ റേസിങ് കാണാനായിരുന്നു. റേസ് ഫ്‌ളാഗ് ഓഫ് ചെയ്തതും സി ജോസഫ് വിജയ് തന്നെ. അതിനിടെ, നടി തൃഷക്കൊപ്പം റേസിങ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

ഇതോടെയാണ് രൂക്ഷപ്രതികരണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. റേസിങ് കാണാന്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നും നിക്ഷേപ സമാഹരണത്തിനായി ഒരു ചര്‍ച്ചകളും നടന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പിന്നീട് രണ്ടു ദിവസങ്ങളില്‍ വിവിധ കമ്പനികളുമായി മുഖ്യമന്ത്രി ധാരണാപത്രങ്ങള്‍ ഒപ്പിടുന്ന ചിത്രങ്ങള്‍ ടിവികെ പുറത്തുവിട്ടു. വിവിധ കമ്പനികളുമായി 15,300 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടുവെന്നും ഇതിലൂടെ പതിനായിരത്തില്‍ അധികം പേര്‍ക്ക് ജോലി ലഭിയ്ക്കുമെന്നും ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി.

Exit mobile version