Site icon Fourteen Kerala – 14 Kerala News

സുൽത്താൻബത്തേരി സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ അടിച്ചുമാറ്റി കാറിൽ കയറി; 13,800 പാക്കറ്റ് ഹാൻസുമായി പൊലീസുകാരൻ മുങ്ങി

സുൽത്താൻബത്തേരി: സുൽത്താൻബത്തേരി സ്റ്റേഷനിൽ നിന്ന് പൊലീസുകാരൻ തൊണ്ടിമുതലായി പിടിച്ചെടുത്ത നിരോധിത ലഹരി വസ്തുക്കൾ മോഷ്ടിച്ചു കടത്തി. അതീവ സുരക്ഷയോടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിലെ മുറിയിൽ നിന്ന് 13,800 പാക്കറ്റ് ഹാൻസ്, കൂൾലിപ്പ് തുടങ്ങിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് ആയ സബിത്ത് മോഷ്ടിച്ചു കൊണ്ടുപോയത്.

ബത്തേരി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസും കൂൾലിപ്പും മോഷ്ടിച്ചു കടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് ആയ സബിത്താണ് പ്രതിയെന്ന് നേരത്തെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നുവെങ്കിലും, മോഷണ വിവരം പുറത്തറിഞ്ഞത് മുതൽ ഇയാൾ ഒളിവിലാണ്.

പൊലീസുകാരൻ പ്രതിയായ ഈ സംഭവത്തിൽ വകുപ്പുതല നടപടിക്കായി ബത്തേരി ഡിവൈഎസ്പി ഇതിനോടകം ശുപാർശ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത.തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് ഏഴ് ചാക്ക് ഹാൻസും കൂൾലിപ്പുമാണ് കാണാതായത് . സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാനാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പ്രതിക്ക് പുറത്തുനിന്നും സ്റ്റേഷനിൽ നിന്നും ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 18-ന് രാത്രിയാണ് ഈ മോഷണം നടന്നിരിക്കുന്നത്. അന്ന് ജി.ഡി. ചാർജ് ഉണ്ടായിരുന്ന സബിത്ത്, രാത്രി 12 മണിക്ക് ശേഷമാണ് സ്വന്തം കാറിൽ കയറ്റി ഹാൻസ് കടത്തിയത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Exit mobile version