Site icon Fourteen Kerala – 14 Kerala News

വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി തള്ളി. ബിആർസി അധ്യാപികമാരായ കാവ്യ (മൂന്നാം പ്രതി), നീഷ്മ (നാലാം പ്രതി), ഒപ്പം അഞ്ചാം പ്രതിയായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്.

എന്നാൽ ഈ കേസിലെ രണ്ടാം പ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിക്കുകയും, സെപ്റ്റംബർ എട്ടിന് അവർ ജയിൽ മോചിതയാവുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയാണെന്നാണ് പൊലീസിന്റെ കണ്ടെത്തലെങ്കിലും, ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ഇതിനിടെ, കേസിൽ സെപ്റ്റംബർ ഏഴിന് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട ജിജിൽ കുര്യാക്കോസിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ജിജിലിന്റെ അക്കൗണ്ടിലേക്ക് ഏകദേശം ഒരു കോടിയിലധികം രൂപ എത്തിയതായാണ് പൊലീസിന്റെ കണ്ടെത്തൽ.

അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവർ ഈ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നുവെന്നും, തുടർന്ന് ഇവിടുന്നുള്ള പണം വയനാട് സ്വദേശിയായ ഷിന്റോയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Exit mobile version