കോഴിക്കോട്: സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് ടി.വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിലാണ് ലേക്കർ ഇന്ത്യ പ്രവർത്തിക്കുന്നത്.
ലൈസൻസിനായി അനീസ് എന്ന വ്യക്തി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും വാടക കരാറിൽ വ്യക്തതയില്ലാത്തതിനാൽ ലൈസൻസ് അനുവദിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനയ്ക്കായി രജിസ്റ്റർ ചെയ്ത ഈ സ്ഥാപനം 2023 മുതൽ പ്രതിമാസം 3,250 രൂപ മാത്രം വാടകയുള്ള ഒരു ചെറിയ മുറിയിലാണ് പ്രവർത്തിക്കുന്നത്.
സ്ഥാപനം സാധാരണയായി തുറന്ന് പ്രവർത്തിക്കാറില്ലെന്ന് സമീപവാസികളും കെട്ടിട ഉടമയും പഞ്ചായത്ത് അധികൃതരോട് പറഞ്ഞതായാണ് വിവരം.പ്രാഥമിക ലൈസൻസ് പോലുമില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഒരു കടലാസ് കമ്പനിയാണോ എന്ന സംശയത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇഡി അന്വേഷണം നടത്തുന്നത്.
അതേസമയം മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ടി.വീണക്കെതിരെ ഇഡി അന്വേഷണം ശക്തമാക്കുന്നുണ്ട്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഫെമ ചട്ടലംഘനത്തിനും, ഹവാല ചാനലുകൾ വഴിയുള്ള ഇടപാടുകൾക്ക് പിഎംഎൽഎ നിയമപ്രകാരം മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ചും അന്വേഷണ സംഘം പരിശോധിച്ച് വരികയാണെന്നാണ് വിവരം.
