കോഴിക്കോട്: കാസർകോട് എംഡിഎംഎ കേസിൽ അറസ്റ്റിലായ കെഎച്ച് മുഹമ്മദ് ഹുസൈൻ 2025ൽ മുഖ്യമന്ത്രി വി ഡി സതീശൻ കോഴിക്കോട് നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമായിരുന്നു പരിപാടിയിൽ എത്തിയതെന്നിരിക്കെയാണ് മുഹമ്മദ് ഹുസൈൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.
2025 മാർച്ച് 22നാണ് കോഴിക്കോട്ട് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്ലീം ലീഗിലെ ഉന്നത നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ വി ഡി സതീശനെ കൂടാതെ മലബാറിന് പുറത്ത് നിന്ന് പങ്കെടുത്തത് മുഹമ്മദ് ഹുസൈൻ മാത്രമാണെന്നും റിപ്പോർട്ടുണ്ട്.
വി ഡി സതീശന് മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും തനിക്ക് നേരിട്ട് അറിയാമെന്നും നവകേരള സദസ്സുമായി ബന്ധപ്പെട്ട ലാത്തിച്ചാർജിൽ അദ്ദേഹത്തിന് പരിക്കേറ്റപ്പോൾ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിൽ മുഹമ്മദ് ഹുസൈനാണ് ഇഫ്താർ വിരുന്നിലേക്ക് ക്ഷണം ലഭിച്ചത്. അതേസമയം തനിക്ക് സോഷ്യൽമീഡിയ ടീം ഇല്ലെന്നും ലഹരിവസ്തുവുമായി പിടിയിലായ ആൾ തന്റെ സോഷ്യൽമീഡിയ കോർഡിനേറ്റർ അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ പിടിയിലായ സംഘം പൊലീസ് പരിശോധന ഒഴിവാക്കിയത് രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണെന്നാണ് വിവരം.
കാസർകോട്-കണ്ണൂർ അതിർത്തിയായ കാലിക്കടവിൽ 140 ഗ്രാം എംഡിഎംഎയുമായാണ് സംഘം പിടിയിലായത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം നടത്തിയ ശേഷം കാസർകോട്ടെ ഏജന്റുമാർക്ക് എംഡിഎംഎ എത്തിക്കാൻ പോകുന്നതിനിടെയാണ് ഇവർ പൊലീസിന്റെ പിടിയിലായത്.
വഴിയിൽ പലയിടത്തും പൊലീസ് പരിശോധനയ്ക്കായി വാഹനം തടഞ്ഞപ്പോൾ പ്രതികളിലൊരാളായ കെഎച്ച് മുഹമ്മദ് ഹുസൈൻ പുറത്തിറങ്ങി പൊലീസ് ഉദ്യോഗസ്ഥരോട് തന്റെ രാഷ്ട്രീയ ബന്ധം വിശദീകരിച്ചതായും വിവരമുണ്ട്.
