Site icon Fourteen Kerala – 14 Kerala News

ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; ആറ് പേർ കൊല്ലപ്പെട്ടു

ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. ആറ് പേർ കൊല്ലപ്പെട്ടു. ഹോർമുസ് തുറക്കണമെങ്കിൽ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റെസായി. ഇറാൻ വഞ്ചകരായ വിലപേശലുകാരാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഹൂതികളുടെ കപ്പൽ ആക്രമണത്തിൽ ഇതാദ്യമായാണ് ആറ് പേർ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട നാവികരിൽ മൂന്നു പേർ പാകിസ്ഥാനികളും ഒരാൾ ഇന്തോനേഷ്യക്കാരനുമാണ്. രക്ഷാ ദൗത്യത്തിനെത്തിയ യെമനി സൈനികരാണ് കൊല്ലപ്പെട്ട മറ്റു രണ്ടു പേർ. ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള തിഹാമ എന്ന ചരക്കുകപ്പലാണ് ഹൂതികൾ ചെങ്കടലിൽ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സൈനിക ഉപകരണങ്ങൾ വഹിച്ചുകൊണ്ടിരുന്ന സൗദി കപ്പലിനെ ലക്ഷ്യമിട്ടാണ് ആക്രമണെന്നായിരുന്നു ഹൂതികൾ വീശദീകരണം.

ഇറാനെതിരായ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച പനാമ പതാകയുള്ള ചരക്ക് കപ്പൽ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് തുറക്കണമെങ്കിൽ മരവിപ്പിച്ച ആസ്തികൾ അമേരിക്ക വിട്ടുനൽകണമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റെസായി ആവശ്യപ്പെട്ടു. മരവിപ്പിച്ച ആസ്തികളുടെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും താനാണ് അവരുടെ ബാങ്കറെന്നും ട്രംപിന്റെ മറുപടി.

പശ്ചിമേഷ്യയിൽ സമാധാനശ്രമങ്ങൾ പാളിയതോടെ, മധ്യസ്ഥ ശ്രമങ്ങൾക്കായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. അതിനിടെ തെക്കൻ ലെബനോണിലേക്ക് ഇസ്രയേൽ ആക്രമണം തുടരുകയാണ്. എട്ടാം റൗണ്ട് ലെബനോൺ- ഇസ്രയേൽ ചർച്ച സെപ്തംബർ ആദ്യവാരം റോമിൽ നടക്കുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

Exit mobile version