കൊല്ലം : നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ദർശിച്ചു. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം നാളിലാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളെ കാണാൻ എത്തിയത്. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ഇരുവരും ഗൗതമിന്റെ വീട്ടിലെത്തിയത്. ദുരന്തത്തിൽ തകർന്ന കുടുംബത്തെ മുഖ്യമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിച്ചു. ഒരു കുടുംബത്തിനും സംഭവിക്കാൻ പാടില്ലാത്ത വലിയ ദുരന്തമാണ് ഗൗതമിന്റെ കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഗൗതമിനായുള്ള തിരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണെന്നും, കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ നടക്കാത്ത തരത്തിലുള്ള വിപുലമായ തിരച്ചിൽ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾ ഉള്ള ദിവസങ്ങളിൽ മാത്രമാണ് തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നതെന്നും, മറ്റ് ദിവസങ്ങളിലെല്ലാം പരമാവധി രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്തെ പരമാവധി എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടാണ് കടലിൽ തെരച്ചിൽ പുരോഗമിക്കുന്നത്. സർക്കാരിന്റെയും വകുപ്പുകളുടെയും ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും സഹായങ്ങളും കുടുംബത്തിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസമേകുന്നതായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും സന്ദർശനം.
നാട്ടുകാരും ജനപ്രതിനിധികളും അടക്കം നിരവധി പേർ ഈ സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുള്ള അന്വേഷണങ്ങൾ തുടരുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി കുടുംബത്തിന് നൽകിയത്.
