കൊല്ലം: ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് ഇരുപത്തിയഞ്ച് പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതി പിടിയിലായി. കേരളത്തിലെ വിവിധ സ്റ്റേഷൻ പരിധികളിലായി നാൽപ്പതിലേറെ കവർച്ചാ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ രതീഷാണ് (29) കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരി ഇരുപത്തിയേഴിന് ഫിൽഗിരിയിൽ താമസിക്കുന്ന സലീന ബീവിയുടെ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് ഇയാൾ മോഷണം നടത്തിയത്.
ജോലിക്ക് പോയി വൈകിട്ട് തിരിച്ചെത്തിയ വീട്ടുകാരാണ് അലമാരിയിൽ സൂക്ഷിച്ചിരുന്ന മരുമകളുടെ സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. മോഷണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നെങ്കിലും പിടികൂടാൻ വൈകിയത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
തുടർന്ന് പോലീസ് പ്രതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഏകദേശം ഏഴ് മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം ഇന്നലെ ഫിൽഗിരിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ കടയ്ക്കൽ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
