ഷിംല:ഹിമാചൽ പ്രദേശിലെ ഷിംലയിൽ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഷിംല ജില്ലയിലെ റാംപൂരിൽ ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
റാംപൂർ -ഖർധാൻ -കോട്ടാധാർ -ഖോലിഘട്ട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് ബുധനാഴ്ച വൈകീട്ട് 6.30ഓടെ ഗാർട്ടോളക്ക് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കണ്ടക്ടർ ജയപ്രകാശ് നെഗി, 72 വയസ്സുള്ള യാത്രക്കാരൻ ഡാക്കു റാം എന്നിവർ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.
പരിക്കേറ്റവരെ റാംപൂർ ആശുപത്രിയിലും സമീപത്തെ ആരോഗ്യകേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചു. പൊലീസും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഷിംല ഡെപ്യൂട്ടി കമീഷണർ അനുപം കശ്യപ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം 20,000 രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരിയിൽ സംസ്ഥാനത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 8 പേർ മരിച്ചിരുന്നു. 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 35 ഓളം പേരുണ്ടായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോകുന്നതിനിടെ ഹരിപ്പൂർധറിൽ വെച്ചായിരുന്നു അപകടം. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു.
