Site icon Fourteen Kerala – 14 Kerala News

മനുഷ്യത്വത്തിന് വില കൽപ്പിച്ച് വെള്ളം നൽകിയ 80-കാരിയുടെ മാല കവർന്ന് മോഷ്ടാവ്, സംഭവം കണ്ണൂരിൽ

കണ്ണൂർ: വെള്ളം ചോദിക്കാനെന്ന വ്യാജേന വീട്ടിലെത്തി ഒറ്റയ്ക്ക് താമസിക്കുന്ന 80 കാരിയുടെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് കണ്ണൂർ പൂമംഗലം പറവളത്ത് കോളിയോടൻ കല്യാണിയുടെ (80) വീട്ടിൽ മോഷണം നടന്നത്.

അടുത്ത വീട്ടിലെ ആളുകളെ അന്വേഷിച്ചാണ് വന്നതെന്നും വഴിയിൽ ദാഹിച്ചുവെന്നും പറഞ്ഞാണ് മുഖം മറച്ചെത്തിയ യുവാവ് കല്യാണിയോട് സംസാരിച്ചത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധിക മനുഷ്യത്വപരമായി വെള്ളം നൽകി. വെള്ളം കുടിച്ച ശേഷം മണിക്കൂറുകളോളം സംസാരിച്ച് വയോധികയുടെ ശ്രദ്ധ തിരിച്ച യുവാവ് പെട്ടെന്ന് കല്യാണിയുടെ കഴുത്തിലുണ്ടായിരുന്ന ഏകദേശം ഒരു പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടു.

പെട്ടെന്നുണ്ടായ സംഭവത്തിൽ ഞെട്ടിപ്പോയ വയോധിക ഉടൻ തന്നെ ബഹളം വെച്ചു. ബഹളം കേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തി. വിവരം അറിഞ്ഞ് കണ്ണൂർ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നാട്ടുകാരിൽ നിന്ന് വിവരം ശേഖരിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
എന്നാൽ രക്ഷപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചിട്ടില്ല. ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർ അപരിചിതരോട് ജാഗ്രത പാലിക്കണമെന്നും സംശയം തോന്നുന്ന ആളുകളെക്കുറിച്ച് ഉടൻ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു. സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

Exit mobile version